ഒരിക്കലും മതിയാകാത്തത്
ചന്ദ്രനെ ചുറ്റുന്ന ആദ്യത്തെ ബഹിരാകാശ ദൗത്യത്തിന് ഫ്രാങ്ക് ബോര്‍മാന്‍ ചുമതല വഹിച്ചു. അദ്ദേഹത്തിന് അതില്‍ മതിപ്പുണ്ടായില്ല. യാത്രയ്ക്ക് അങ്ങോട്ടുമിങ്ങോട്ടുമായി രണ്ട് ദിവസമെടുത്തു. ഫ്രാങ്കിന് ചലന രോഗം പിടിപെടുകയും എടുത്തെറിയപ്പെടുകയും ചെയ്തു. തനിക്ക് ഭാരമില്ലായ്മയും തണുപ്പും അനുഭവപ്പെട്ടതായി അദ്ദേഹം പറഞ്ഞു — മുപ്പത് സെക്കന്‍ഡ് നേരത്തേക്ക്. തുടര്‍ന്നു അദ്ദേഹം അതുമായി പൊരുത്തപ്പെട്ടു. അടുത്തുചെന്നപ്പോള്‍ ഗര്‍ത്തങ്ങള്‍ നിറഞ്ഞ ചന്ദ്രന്റെ ഉപരിതലം കണ്ടെത്തി. ചാരനിറത്തിലുള്ള തരിശുഭൂമിയുടെ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ സംഘാംഗങ്ങള്‍ എടുത്തു, പിന്നീട് അവര്‍ക്കതു വിരസമായി തീര്‍ന്നു.
മുമ്പ് ആരും പോയിട്ടില്ലാത്ത സ്ഥലത്തേക്കാണ് ഫ്രാങ്ക് പോയത്. അത് പര്യാപ്തമായിരുന്നില്ല. ഈ ലോകത്തിന് പുറത്തുള്ള ഒരു അനുഭവത്തെക്കുറിച്ച് അദ്ദേഹം പെട്ടെന്ന് മടുത്തുവെങ്കില്‍, ഒരുപക്ഷേ, ഇതിലെന്താണുള്ളതെന്നതിനെക്കുറിച്ച് നമ്മുടെ പ്രതീക്ഷകള്‍ നമ്മള്‍ കുറയ്‌ക്കേണ്ടിവരും. ഭൗമികമായ ഒരു അനുഭവവും ആത്യന്തിക സന്തോഷം നല്‍കുന്നില്ലെന്ന് സഭാപ്രസംഗി നിരീക്ഷിച്ചു. ''കണ്ടിട്ട് കണ്ണിനു തൃപ്തി വരുന്നില്ല. കേട്ടിട്ട് ചെവി നിറയുന്നതുമില്ല'' (1:8). നമുക്ക് അമിതാഹ്ലാദത്തിന്റെ നിമിഷങ്ങള്‍ അനുഭവപ്പെടാം, പക്ഷേ നമ്മുടെ ആഹ്ലാദം ഉടന്‍ തന്നെ മങ്ങുകയും അടുത്ത സന്തോഷം തേടുകയും ചെയ്യുന്നു.
ചന്ദ്രന്റെ പുറകിലുള്ള ഇരുട്ടില്‍ നിന്ന് ഭൂമി ഉയരുന്നത് കണ്ട ഫ്രാങ്കിന് സന്തോഷകരമായ ഒരു നിമിഷം ഉണ്ടായിരുന്നു. നീലയും വെള്ളയും നിറമുള്ള മാര്‍ബിള്‍ പോലെ, നമ്മുടെ ലോകം സൂര്യപ്രകാശത്തില്‍ തിളങ്ങി. അതുപോലെ, നമ്മുടെ യഥാര്‍ത്ഥ സന്തോഷം നമ്മുടെമേല്‍ പ്രകാശിക്കുന്ന പുത്രനില്‍ നിന്നാണ് വരുന്നത്. യേശു നമ്മുടെ ജീവനും അര്‍ത്ഥത്തിന്റെയും സ്‌നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും ഏക ഉറവിടവുമാണ്. നമ്മുടെ ആഴത്തിലുള്ള സംതൃപ്തി ഈ ലോകത്തിന് അപ്പുറത്തു നിന്ന് വരുന്നു. നമ്മുടെ പ്രശ്‌നം? നമുക്ക് ചന്ദ്രനിലേക്ക് പോകാന്‍ കഴിയും, എന്നിട്ടും വേണ്ടത്ര ദൂരത്തേക്കു പോകാനാകുന്നില്ല എന്നതാണ്.
ഞാന്‍ എങ്ങനെ ഇവിടെയെത്തി?
ഒരു എയര്‍ കാനഡ ജെറ്റിന്റെ ഉള്ളിലെ കനത്ത ഇരുട്ടില്‍ താര ഉണര്‍ന്നു. മറ്റ് യാത്രക്കാര്‍ പുറത്തു കടന്നിട്ടും വിമാനം പാര്‍ക്ക് ചെയ്തു കഴിഞ്ഞ ശേഷവും സീറ്റ് ബെല്‍റ്റും ധരിച്ച് അവള്‍ ഉറങ്ങുകയായിരുന്നു. എന്തുകൊണ്ടാണ് ആരും അവളെ ഉണര്‍ത്താഞ്ഞത്? അവള്‍ എങ്ങനെ ഇവിടെയെത്തി? അവള്‍ തലച്ചോറില്‍ നിന്ന് മാറാലകള്‍ തുടച്ചുനീക്കി ഓര്‍മ്മിക്കാന്‍ ശ്രമിച്ചു.
നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സ്ഥലത്ത് നിങ്ങള്‍ എത്തിപ്പെട്ടിട്ടുണ്ടോ? ഈ രോഗം വരാന്‍ പാടില്ലാത്തവിധം നിങ്ങള്‍ വളരെ ചെറുപ്പമാണ്, അതിനു ചികിത്സയുമില്ല. നിങ്ങളുടെ അവസാന അവലോകനം മികച്ചതായിരുന്നു; എന്തുകൊണ്ടാണ് നിങ്ങളുടെ പദവി നഷ്ടപ്പെട്ടത്? നിങ്ങളുടെ ദാമ്പത്യത്തിന്റെ മികച്ച വര്‍ഷങ്ങള്‍ നിങ്ങള്‍ ആസ്വദിക്കുകയായിരുന്നു. ഇപ്പോള്‍ വിവാഹമോചിതനായി ഒരു പാര്‍ട്ട് ടൈം ജോലിയുമായി നിങ്ങള്‍ ജീവിതം പുനരാരംഭിക്കുന്നു.
ഞാന്‍ എങ്ങനെ ഇവിടെയെത്തി? ''ചാരത്തില്‍ ഇരുന്നു'' കൊണ്ട് ഇയ്യോബ് ചിന്തിച്ചിരിക്കാം (ഇയ്യോബ് 2:8). അവനു മക്കളെയും തന്റെ ആരോഗ്യവും നഷ്ടപ്പെട്ടു. ക്ഷണനേരംകൊണ്ട് അവന്‍ വീണു. എങ്ങനെയാണ് താന്‍ ഇവിടെയെത്തിയതെന്ന് ഊഹിക്കാന്‍ അവനു കഴിഞ്ഞില്ല; താനത് ഓര്‍ക്കേണ്ടതാണെന്ന് അവനറിയാമായിരുന്നു.
ഇയ്യോബ് തന്റെ സ്രഷ്ടാവിനെയും അവന്‍ എത്ര നല്ലവനായിരുന്നു എന്നും അവന്‍ ഓര്‍ത്തു. ''നാം ദൈവത്തിന്റെ കൈയില്‍നിന്നു നന്മ കൈക്കൊള്ളുന്നു; തിന്മയും കൈക്കൊള്ളരുതോ?' (വാക്യം 10) എന്ന് അവന്‍ ഭാര്യയോടു പറഞ്ഞു. ഈ നല്ല ദൈവത്തെ വിശ്വസ്തനായി കണക്കാക്കാമെന്ന് ഇയ്യോബ് ഓര്‍മ്മിച്ചു. അതിനാല്‍ അവന്‍ വിലപിച്ചു. അവന്‍ സ്വര്‍ഗ്ഗത്തേക്കു നോക്കി നിലവിളിച്ചു. ''എന്റെ വീണ്ടെടുപ്പുകാരന്‍ ജീവിക്കുന്നുവെന്നും' 'ഞാന്‍ ദേഹസഹിതനായി ദൈവത്തെ കാണും' (19:25-26) എന്നും അവന്‍ പ്രത്യാശയോടെ വിലപിച്ചു. കഥ എങ്ങനെ ആരംഭിച്ചുവെന്നും അത് എങ്ങനെ അവസാനിക്കുന്നുവെന്നും ഓര്‍മ്മിക്കുമ്പോള്‍ ഇയ്യോബ് പ്രത്യാശയില്‍ മുറുകെപ്പിടിച്ചതായി കാണാം.
ചട്ടക്കൂടിനു പുറത്തെ കൃപ
സുരേഷിന്റെ കമ്പനിയെ ഉപദേശിക്കുന്ന ഒരു നിയമ സ്ഥാപനത്തിലാണ് വിജയ് ജോലി ചെയ്തിരുന്നത്. അവര്‍ സുഹൃത്തുക്കളായിരുന്നു, വിജയ് കമ്പനിയില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുന്നതുവരെ മാത്രമേ ആ സൗഹൃദം നിലനിന്നുള്ളു. വാര്‍ത്ത സുരേഷിനെ വേദനിപ്പിക്കുകയും കോപിപ്പിക്കുകയും ചെയ്തു, എങ്കിലും ക്രിസ്തു വിശ്വാസിയായ തന്റെ ബോസ്സില്‍ നിന്ന് ബുദ്ധിപരമായ ഉപദേശം സുരേഷിനു ലഭിച്ചു. വിജയ് കടുത്ത ലജ്ജയും അനുതാപവും പ്രകടിപ്പിച്ചതായി ബോസ് ശ്രദ്ധിച്ചു. അതിനാല്‍ ആരോപണങ്ങള്‍ ഒഴിവാക്കി വിജയിനെ വീണ്ടും ജോലിയേല്‍പ്പിക്കാന്‍ അദ്ദേഹം സുരേഷിനെ ഉപദേശിച്ചു. ' അവന് ന്യായമായ ശമ്പളം നല്‍കുക, അങ്ങനെ അയാള്‍ക്ക് കടം വീട്ടാനുള്ള അവസരം നല്‍കുക. നിങ്ങള്‍ക്ക് ഒരിക്കലും ഇതിലധികം കൂടുതല്‍ നന്ദിയും വിശ്വസ്തതയുമുള്ള ഒരു ജീവനക്കാരന്‍ കിട്ടുകയില്ല. സുരേഷ് അങ്ങനെ ചെയ്തു, വിജയിന്റെ കാര്യത്തിലും അതു തന്നെ സംഭവിച്ചു.
ശൗല്‍ രാജാവിന്റെ കൊച്ചുമകനായ മെഫീബോശെത്ത് ഒരു തെറ്റും ചെയ്തിട്ടില്ല, പക്ഷേ ദാവീദ് രാജാവായപ്പോള്‍ അവന്‍ കടുത്ത പ്രതിസന്ധിയിലായി. മിക്ക രാജാക്കന്മാരും രാജകീയ പരമ്പരയെ കൊല്ലുമായിരുന്നു. എന്നാല്‍ ദാവീദ് ശൗലിന്റെ മകന്‍ യോനാഥാനെ സ്നേഹിക്കുകയും ജീവിച്ചിരിക്കുന്ന അവന്റെ മകനെ തന്റെ മകനായി പരിഗണിക്കുകയും ചെയ്തു (2 ശമൂവേല്‍ 9:1-13 കാണുക). അവന്റെ കൃപ ഒരു ആജീവനാന്ത സുഹൃത്തിനെ നേടി. ''അടിയന്റെ പിതൃഭവനമൊക്കെയും മരണയോഗ്യര്‍ ആയിരുന്നു; എങ്കിലും അടിയനെ അവിടുത്തെ മേശയിങ്കല്‍ ഭക്ഷിക്കുന്നവരുടെ കൂട്ടത്തില്‍ ആക്കി'' (19:28) എന്നു മെഫീബോശെത്ത് അതിശയിക്കുന്നു. ദാവീദിന്റെ പുത്രനായ അബ്ശാലോം യെരൂശലേമില്‍ നിന്ന് ദാവീദിനെ ഓടിച്ചപ്പോഴും അവന്‍ ദാവീദിനോട് വിശ്വസ്തനായി തുടര്‍ന്നു (2 ശമൂവേല്‍ 16:1-4; 19:24-30).
വിശ്വസ്തനായ ഒരു ആജീവനാന്ത സുഹൃത്തിനെ നിങ്ങള്‍ക്ക് ആവശ്യമുണ്ടോ? അസാധാരണനായ ആരെങ്കിലും നിങ്ങളോട് അസാധാരണമായ എന്തെങ്കിലും ചെയ്യാന്‍ ആവശ്യപ്പെട്ടേക്കാം. ശിക്ഷിക്കുക എന്ന് സാമാന്യബുദ്ധി പറയുമ്പോള്‍ കൃപ തിരഞ്ഞെടുക്കുക. അവരെ ഉത്തരവാദിയാക്കി പിടിക്കുക, എന്നാല്‍ ക്ഷമയ്ക്ക് അര്‍ഹതയില്ലാത്തവര്‍ക്ക് കാര്യങ്ങള്‍ ശരിയാക്കാന്‍ അവസരം നല്‍കുക. കൂടുതല്‍ നന്ദിയുള്ള, അര്‍പ്പണബോധമുള്ള ഒരു സുഹൃത്തിനെ നിങ്ങള്‍ക്ക് മറ്റൊരിടത്തും കണ്ടെത്താന്‍ കഴിയില്ല. ചട്ടക്കൂടിനു പുറത്ത് കൃപയോടെ ചിന്തിക്കുക.
അത്യാവശ്യത്തിനുള്ള വിഗ്രഹങ്ങള്‍
സാം തന്റെ വിരമിക്കല്‍ അക്കൗണ്ട് ഓരോ ദിവസവും രണ്ടുതവണ പരിശോധിക്കുന്നു. മുപ്പതു വര്‍ഷക്കാലം അദ്ദേഹം സമ്പാദിച്ചു, ഓഹരിവിപണിയിലെ സൂചിക വര്‍ദ്ധിച്ചുവരുന്നതനുസരിച്ച് നിക്ഷേപം വര്‍ദ്ധിച്ച്, ഒടുവില്‍ വിരമിക്കാന്‍ പര്യാപ്തമായ നിലയിലെത്തി. ഓഹരിവിപണി കൂപ്പുകുത്താത്തിടത്തോളം കാലം. ഈ ഭയം സാമിനെ തന്റെ നിക്ഷേപത്തെക്കുറിച്ച് ആശങ്കാകുലനാക്കുന്നു.
യിരെമ്യാവ് ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി: ''യെഹൂദയേ, നിന്റെ പട്ടണങ്ങളുടെ എണ്ണത്തോളം നിനക്കു ദേവന്‍മാരുണ്ട്; യെരൂശലേമിലെ വീഥികളുടെ എണ്ണത്തോളം നിങ്ങള്‍ ആ ലജ്ജാവിഗ്രഹത്തിനു ബലിപീഠങ്ങളെ, ബാലിനു ധൂപം കാട്ടുവാനുള്ള പീഠങ്ങളെ തന്നേ, തീര്‍ത്തിരിക്കുന്നു' (11:13).
യഹൂദയുടെ വിഗ്രഹാരാധന ശ്രദ്ധേയമാണ്. യഹോവ ദൈവമാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു. അവര്‍ക്ക് എങ്ങനെ മറ്റൊന്നിനെ ആരാധിക്കാന്‍ കഴിയും? അവര്‍ നിക്ഷേപം നടത്തുകയായിരുന്നു. മരണാനന്തര ജീവിതത്തിനായി അവര്‍ക്ക് യഹോവയെ ആവശ്യമായിരുന്നു, കാരണം യഥാര്‍ത്ഥ ദൈവത്തിന് മാത്രമേ അവരെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കാന്‍ കഴിയൂ. എന്നാല്‍ വര്‍ത്തമാനകാലത്തെ സംബന്ധിച്ചോ? പുറജാതി ദേവന്മാര്‍ ആരോഗ്യം, സമ്പത്ത്, ഫലഭൂയിഷ്ടത എന്നിവ വാഗ്ദാനം ചെയ്തു, അതിനാല്‍ അവരോടും പ്രാര്‍ത്ഥിക്കരുതോ?-അത്യാവശ്യത്തിന്.
യെഹൂദയുടെ വിഗ്രഹാരാധന എങ്ങനെയാണ് നമ്മുടെ പ്രലോഭനമാകുന്നതെന്ന് നിങ്ങള്‍ക്ക് കാണാമോ? കഴിവ്, വിദ്യാഭ്യാസം, പണം എന്നിവ ഉണ്ടായിരിക്കുന്നത് നല്ലതാണ്. നാം ശ്രദ്ധിച്ചില്ലെങ്കില്‍, നാം നമ്മുടെ ആത്മവിശ്വാസം അവയിലേക്ക് മാറ്റിയേക്കാം. മരിക്കുമ്പോള്‍ നമുക്ക് ദൈവത്തെ ആവശ്യമുണ്ടെന്ന് നമുക്കറിയാം, ഇപ്പോള്‍ നമ്മെ അനുഗ്രഹിക്കാന്‍ നമ്മള്‍ അവനോട് പ്രാര്‍ത്ഥിക്കും. എന്നാല്‍ ഈ കുറഞ്ഞ ദേവന്മാരിലും നമ്മള്‍ ആശ്രയിക്കും.
നിങ്ങളുടെ ആശ്രയം എവിടെയാണ്? ബാക്കപ്പ് വിഗ്രഹങ്ങള്‍ എപ്പോഴും വിഗ്രഹങ്ങളാണ്. ദൈവത്തിന്റെ നിരവധി ദാനങ്ങള്‍ക്ക് നന്ദി പറയുകയും നിങ്ങള്‍ അവയിലൊന്നും ആശ്രയിക്കുന്നില്ലെന്ന് അവനോട് പറയുകയും ചെയ്യുക. നിങ്ങളുടെ വിശ്വാസം പൂര്‍ണ്ണമായും അവനിലാണ്.
മാറിനില്‍ക്കുക
യേശുവിന്റെ ജീവിതത്തെക്കുറിച്ച് എന്റെ പാസ്റ്റര്‍ ഞങ്ങളുടെ ക്ലാസ്സിനോട് ബുദ്ധിമുട്ടുള്ള ഒരു ചോദ്യം ചോദിച്ചപ്പോള്‍ ഞാന്‍ കൈ ഉയര്‍ത്തി. ഞാന്‍ സംഭവം വായിച്ചിരുന്നു, അതിനാല്‍ എനിക്ക് അത് അറിയാമായിരുന്നു. എനിക്ക് അത് അറിയാമെന്ന്് മുറിയിലുള്ള മറ്റുള്ളവര്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എല്ലാത്തിനുമുപരി, ഞാന്‍ ഒരു ബൈബിള്‍ അധ്യാപകനാണ്. അവരുടെ മുന്നില്‍ പരാജയപ്പെടുന്നത് എത്ര ലജ്ജാകരമാണ്! എന്റെ ലജ്ജയെക്കുറിച്ചുള്ള ഭയത്തില്‍ ഇപ്പോള്‍ ഞാന്‍ ലജ്ജിച്ചു. അതുകൊണ്ടു ഞാന്‍ കൈ താഴ്ത്തി. ഞാന്‍ ഇത്ര സുരക്ഷിതത്വമില്ലാത്തവനോ?
യോഹന്നാന്‍ സ്‌നാപകന്‍ ഒരു മികച്ച മാര്‍ഗം കാണിക്കുന്നു. ആളുകള്‍ അവനെ ഉപേക്ഷിച്ച് യേശുവിനെ അനുഗമിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് ശിഷ്യന്മാര്‍ പരാതിപ്പെട്ടപ്പോള്‍, അത് കേട്ടതില്‍ സന്തോഷമുണ്ടെന്ന് യോഹന്നാന്‍ പറഞ്ഞു. അവന്‍ കേവലം ദൂതന്‍ മാത്രമായിരുന്നു. ''ഞാന്‍ ക്രിസ്തു അല്ല, അവനു മുമ്പായി അയയ്ക്കപ്പെട്ടവനത്രേ എന്നു ഞാന്‍ പറഞ്ഞതിന് നിങ്ങള്‍ തന്നേ എനിക്കു സാക്ഷികള്‍ ആകുന്നു... അവന്‍ വളരണം; ഞാനോ കുറയണം' (3:28-30). തന്റെ അസ്തിത്വത്തിന്റെ കേന്ദ്രം യേശുവാണെന്ന് യോഹന്നാന്‍ മനസ്സിലാക്കി . അവന്‍ ''മേലില്‍നിന്നു വരുന്നവന്‍'', ''എല്ലാവര്‍ക്കും മീതെയുള്ളവന്‍'' (വാ. 31) - നമുക്കുവേണ്ടി ജീവന്‍ നല്‍കിയ ദിവ്യപുത്രന്‍. സകല മഹത്വവും പ്രശസ്തിയും അവന് ലഭിക്കണം.
നമ്മിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്ന ഏതൊരു കാര്യവും നമ്മുടെ കര്‍ത്താവില്‍ നിന്ന് നമ്മുടെ ശ്രദ്ധയെ വ്യതിചലിക്കുന്നു. അവന്‍ നമ്മുടെ ഏക രക്ഷകനും ലോകത്തിന്റെ ഏക പ്രത്യാശയും ആയതിനാല്‍, അവനില്‍ നിന്ന് നാം മോഷ്ടിക്കുന്ന ഏതൊരു മഹത്വവും നമ്മെ വേദനിപ്പിക്കും.
രംഗത്തുനിന്ന്ു മാറിനില്‍ക്കുന്നതിനായി നമുക്കു തീരുമാനിക്കാം. അവനും ലോകത്തിനും നമുക്കും അതാണ്് ഉത്തമം.
വെല്ലുവിളിയിലേക്ക് ഓടിച്ചെല്ലുക
തന്റെ പാവപ്പെട്ട സുഹൃത്തിന്റെ ബൈക്ക് മോഷ്ടിച്ച യുവാക്കളെ ഡേവിഡ് പിന്തുടര്‍ന്നു. അവന് ഒരു പദ്ധതി ഇല്ല. അത് തിരികെ ലഭിക്കേണ്ടതുണ്ടെന്ന് അവനറിയാമായിരുന്നു. അവനെ അത്ഭുതപ്പെടുത്തിക്കൊണ്ട്, മൂന്ന് കള്ളന്മാരും അവനെ തിരിഞ്ഞു നോക്കിയിട്ട് ബൈക്ക് ഉപേക്ഷിച്ച് ഓടിപ്പോയി. ബൈക്ക് എടുത്ത് തിരിയുമ്പോള്‍ ഡേവിഡിന് ആശ്വാസവും ഒപ്പം അത്ഭുതവും അനുഭവപ്പെട്ടുു. അപ്പോഴാണ് തന്റെ പിന്നില്‍ തന്റെ അരോഗദൃഢഗാത്രനായ സുഹൃത്ത് സന്തോഷ് വരുന്നതു കണ്ടത്.
തന്റെ പട്ടണത്തെ ശത്രുസൈന്യം ചുറ്റിയിരിക്കുന്നതു കണ്ട എലീശയുടെ ദാസന്‍ പരിഭ്രാന്തനായി. അവന്‍ എലീശയുടെ അടുത്തേക്ക് ഓടി, ''ഓ, യജമാനനേ! നമ്മള്‍ എന്തുചെയ്യും?''എലീശ അവനോട് ശാന്തനാകാന്‍ പറഞ്ഞു. ''പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവര്‍ അവരോടുകൂടെയുള്ളവരെക്കാള്‍ അധികം' എന്നു പറഞ്ഞു. അപ്പോള്‍ ദൈവം ദാസന്റെ കണ്ണുകള്‍ തുറന്നു, ''എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളുംകൊണ്ടു മല നിറഞ്ഞിരിക്കുന്നത് അവന്‍ കണ്ടു'' (വാ. 15-17).
നിങ്ങള്‍ യേശുവിനെ അനുഗമിക്കാന്‍ ശ്രമിക്കുമ്പോള്‍, ചില മോശമായ സാഹചര്യങ്ങളില്‍ നിങ്ങള്‍ അകപ്പെട്ടേക്കാം. നിങ്ങളുടെ മാന്യതയും ഒരുപക്ഷേ നിങ്ങളുടെ സുരക്ഷയും പോലും അപകടത്തിലാകാം, കാരണം ശരിയായത് ചെയ്യാന്‍ നിങ്ങള്‍ ദൃഢനിശ്ചയത്തിലാണ്. ഇതെന്തായിത്തീരുമെന്ന് ആശ്ചര്യപ്പെട്ടുകൊണ്ട് നിങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടേക്കാം. നിങ്ങള്‍ ഒറ്റയ്ക്കല്ലെന്ന് ഓര്‍മ്മിക്കുക. നിങ്ങളുടെ മുമ്പിലുള്ള വെല്ലുവിളിയേക്കാള്‍ നിങ്ങള്‍ ശക്തനോ മിടുക്കനോ ആയിരിക്കേണ്ടതില്ല. യേശു നിങ്ങളോടൊപ്പമുണ്ട്, അവന്റെ ശക്തി എല്ലാ എതിരാളികളേക്കാളും വലുതാണ്. പൗലൊസിന്റെ ചോദ്യം സ്വയം ചോദിക്കുക, ''ദൈവം നമുക്ക് അനുകൂലം എങ്കില്‍ നമുക്കു പ്രതികൂലം ആര്?'' (റോമര്‍ 8:31). ശരിക്കും, ആരാണ്? ആരുമില്ല. ദൈവത്തോടൊപ്പം നിങ്ങളുടെ വെല്ലുവിളിക്കായി ഓടുക.
പാതയില്‍ തുടരുക
മധ്യ ചൈനയിലെ പര്‍വതങ്ങളുടെ മുകളിലൂടെ നിര്‍മ്മിച്ച മതിലുകളുടെ മുകളിലൂടെ ഞാന്‍ ലി ബാവോയെ പിന്തുടരുമ്പോള്‍ സന്ധ്യയായി. ഞാന്‍ മുമ്പൊരിക്കലും ഈ വഴി വന്നിരുന്നില്ല, എനിക്ക് ഒരടിയില്‍ കൂടുതല്‍ മുന്നോട്ട് കാണാനോ ഞങ്ങളുടെ ഇടതുവശത്തെ ഗര്‍ത്തം എത്ര ആഴമുള്ളതാണെന്നു കാണാനോ കഴിഞ്ഞില്ല. ഞാന്‍ ലിയോട് ചേര്‍ന്നുനിന്നു. ഞങ്ങള്‍ എവിടെ പോകുന്നുവെന്നോ എത്ര സമയമെടുക്കുമെന്നോ എനിക്കറിയില്ല, പക്ഷേ ഞാന്‍ എന്റെ സുഹൃത്തിനെ വിശ്വസിച്ചു.
എല്ലായ്പ്പോഴും ഉറപ്പ് ആവശ്യമാണെന്ന് തോന്നിയ ശിഷ്യനായ തോമസിന്റെ അതേ സ്ഥാനത്തായിരുന്നു ഞാന്‍. താന്‍ അവര്‍ക്കുവേണ്ടി ഒരു സ്ഥലം ഒരുക്കാന്‍ താന്‍ പോകയാണെന്നും ''ഞാന്‍ പോകുന്ന ഇടത്തേക്കുള്ള വഴി നിങ്ങള്‍ അറിയുന്നു'' എന്നും യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു (യോഹന്നാന്‍ 14:4). തോമസ് ഒരു യുക്തിസഹമായ അനുധാവന ചോദ്യം ചോദിച്ചു: ''കര്‍ത്താവേ, നീ എവിടെ പോകുന്നു എന്ന് ഞങ്ങള്‍ അറിയുന്നില്ല; പിന്നെ വഴി എങ്ങനെ അറിയും?'' (വാ. 5).
താന്‍ അവരെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് വിശദീകരിച്ചുകൊണ്ട് യേശു അവന്റെ സംശയം മാറ്റിയില്ല. താനാണ് അവിടേക്കുള്ള വഴി എന്ന്് അവന്‍ ശിഷ്യന് ഉറപ്പുനല്‍കി. അത് മതിയായിരുന്നു.
നമുക്കും നമ്മുടെ ഭാവിയെക്കുറിച്ച് ചോദ്യങ്ങളുണ്ട്. എന്താണ് വരാനിരിക്കുന്നതെന്നതിന്റെ വിശദാംശങ്ങള്‍ നമ്മില്‍ ആര്‍ക്കും അറിയില്ല. നാം കാണാത്ത വളവുകളാണ് ജീവിതം മുഴുവനും. അത് കുഴപ്പമില്ല. ''വഴിയും സത്യവും ജീവനും'' ആയ യേശുവിനെ അറിയാന്‍ കഴിഞ്ഞാല്‍ അതു മതിയാകും (വാ. 6).
അടുത്തത് എന്താണെന്ന് യേശുവിനറിയാം. നാം അവനോട് ചേര്‍ന്നു നടക്കാന്‍ മാത്രമേ അവന്‍ ആവശ്യപ്പെടുന്നുള്ളൂ.
നിര്‍മ്മലമായ ആരാധന
പരിപാടികള്‍ക്കും നാടക നിര്‍മ്മാണങ്ങള്‍ക്കും പേരുകേട്ട ഒരു പള്ളിയിലെ പാസ്റ്റര്‍ ആയിരുന്നു ജോസഫ്. അവര്‍ എല്ലാം നന്നായി ചെയ്തു, എന്നിട്ടും സഭയുടെ തിരക്ക് ഒരു ബിസിനസ്സിലേക്ക് വഴുതിവീഴുമെന്ന് അദ്ദേഹം ഭയപ്പെട്ടു. സഭ വളരുന്നത് ശരിയായ കാരണങ്ങളാലാണോ അതോ അതില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളാലാണോ? അതു കണ്ടെത്താന്‍ ജോസഫ് ആഗ്രഹിച്ചു. അതിനാല്‍ ഒരു വര്‍ഷത്തേക്കുള്ള എല്ലാ അധിക പരിപാടികളും അദ്ദേഹം റദ്ദാക്കി. ആളുകള്‍ ദൈവത്തെ ആരാധിക്കുന്ന ജീവനുള്ള ഒരു ആലയമായിരിക്കുന്നതില്‍ അദ്ദേഹത്തിന്റെ സഭ ശ്രദ്ധ കേന്ദ്രീകരിക്കും.
ദൈവാലയത്തിന്റെ പ്രാകാരങ്ങളില്‍ പ്രവേശിക്കുമ്പോള്‍ യേശു എന്തു ചെയ്തുവെന്ന് നിങ്ങള്‍ ശ്രദ്ധിക്കുന്നത് വരെ ജോസഫ് ചെയ്തത് തീവ്രമായിപ്പോയി എന്നു നിങ്ങള്‍ക്കു തോന്നും. ലളിതമായ പ്രാര്‍ത്ഥനകളാല്‍ മുഖരിതമാകേണ്ട വിശുദ്ധ സ്ഥലം ആരാധനാ കച്ചവടത്തിന്റെ തിരക്കിലായിരുന്നു. ''നിങ്ങളുടെ പ്രാവുകളെ ഇവിടെ കൊണ്ടുവരിക! ദൈവം ആവശ്യപ്പെടുന്നതുപോലെ വെളുത്തവയെ!'' യേശു വ്യാപാരികളുടെ മേശകള്‍ മറിച്ചിടുകയും അവരുടെ ചരക്കുകളുമായി വന്നവരെ തടയുകയും ചെയ്തു. അവര്‍ ചെയ്യുന്നതില്‍ പ്രകോപിതനായ അവന്‍ യെശയ്യാവ് 56, യിരെമ്യാവ് 7 എന്നിവയില്‍ നിന്ന് ഉദ്ധരിച്ചു: ''എന്റെ ഭവനം സകലജാതികള്‍ക്കുമുള്ള പ്രാര്‍ത്ഥനാലയം എന്നു വിളിക്കപ്പെടും. എന്നാല്‍ നിങ്ങള്‍ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീര്‍ത്തിരിക്കുന്നു' (മര്‍ക്കൊസ് 11:17). ജാതികളുടെ പ്രാകാരം, പുറത്തുനിന്നുള്ളവര്‍ക്ക് ദൈവത്തെ ആരാധിക്കാനുള്ള സ്ഥലം, പണം സമ്പാദിക്കാനുള്ള ലൗകിക ചന്തയായി മാറി.
ബിസിനസ്സ് ചെയ്യുന്നതിലോ തിരക്കുള്ളവരായിരിക്കുന്നതിലോ തെറ്റൊന്നുമില്ല. എന്നാല്‍ അത് സഭയുടെ ലക്ഷ്യമല്ല. നമ്മള്‍ ദൈവത്തിന്റെ ജീവനുള്ള ആലയമാണ്, യേശുവിനെ ആരാധിക്കുക എന്നതാണ് നമ്മുടെ പ്രധാന ദൗത്യം. യേശുവിനെപ്പോലെ നമുക്ക് ഒരു മേശയും മറിച്ചിടേണ്ട ആവശ്യമില്ല, പക്ഷേ അതുപോലെ കഠിനമായ എന്തെങ്കിലും ചെയ്യാന്‍ അവിടുന്ന് നമ്മെ വിളിക്കുന്നുണ്ടാകാം.
സ്തുതി ഉയര്‍ത്തുക
ഒരു ഭൂപടത്തിന്റെ മധ്യഭാഗം നോക്കി അത് എവിടെയാണ് വരച്ചതെന്ന് നിങ്ങള്‍ക്ക് പൊതുവായി പറയാന്‍ കഴിയും. നമ്മുടെ വീട് ലോകത്തിന്റെ കേന്ദ്രമാണെന്ന് ചിന്തിക്കാനുള്ള പ്രവണത നമുക്കുണ്ട്, അതിനാല്‍ നാം നടുക്ക് ഒരു കുത്ത് ഇടുകയും അവിടെ നിന്ന് വരയ്ക്കാനരംഭിക്കുകയും ചെയ്യുന്നു. അടുത്തുള്ള പട്ടണങ്ങള്‍ വടക്ക് അമ്പത് മൈല്‍ അല്ലെങ്കില്‍ തെക്കോട്ട് അര ദിവസത്തെ ഡ്രൈവ് ആയിരിക്കാം, പക്ഷേ എല്ലാം നമ്മള്‍ എവിടെയാണെന്നതുമായി ബന്ധപ്പെട്ടതാണ്. സങ്കീര്‍ത്തനങ്ങള്‍ പഴയനിയമത്തിലെ ദൈവത്തിന്റെ ഭൗമിക ഭവനത്തില്‍ നിന്ന് അവരുടെ ''ഭൂപടം'' വരയ്ക്കുന്നു, അതിനാല്‍ വേദപുസ്തക ഭൂമിശാസ്ത്രത്തിന്റെ കേന്ദ്രം യെരുശലേം ആണ്.
യെരുശലേമിനെ സ്തുതിക്കുന്ന നിരവധി സങ്കീര്‍ത്തനങ്ങളില്‍ ഒന്നാണ് 48-ാം സങ്കീര്‍ത്തനം. ഈ ''നമ്മുടെ ദൈവത്തിന്റെ നഗരം, അവന്റെ വിശുദ്ധ പര്‍വ്വതം'' ''അതിമനോഹരവും, സര്‍വ്വഭൂമിയുടെയും ആനന്ദവുമാകുന്നു'' (വാ. 1-2). 'അവളുടെ അരമനകളില്‍ ദൈവം ഒരു ദുര്‍ഗ്ഗമായി വെളിപ്പെട്ടു വന്നിരിക്കുന്നതിനാല്‍'' ''ദൈവം അതിനെ സദാകാലത്തേക്കും സ്ഥിരമാക്കുന്നു'' (വാ. 3, 8). ദൈവത്തിന്റെ പ്രശസ്തി യെരുശലേമിന്റെ ആലയത്തില്‍ ആരംഭിച്ച് ''ഭൂമിയുടെ അറ്റങ്ങളിലേക്ക്'' വ്യാപിക്കുന്നു (വാ. 9-10).
നിങ്ങള്‍ ഇത് യെരുശലേമില്‍ വെച്ചു വായിക്കുന്നില്ലെങ്കില്‍, നിങ്ങളുടെ വീട് ബൈബിള്‍ ലോകത്തിന്റെ മധ്യത്തിലല്ല. എന്നിട്ടും നിങ്ങളുടെ പ്രദേശം വളരെ പ്രാധാന്യമര്‍ഹിക്കുന്നു, കാരണം അവന്റെ സ്തുതി ''ഭൂമിയുടെ അറ്റം വരെ'' എത്തുന്നതുവരെ ദൈവം വിശ്രമിക്കുകയില്ല (വാ. 10). ദൈവം തന്റെ ലക്ഷ്യത്തിലെത്തുന്ന രീതിയുടെ ഭാഗമാകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ഓരോ ആഴ്ചയും ദൈവജനത്തോടൊപ്പം ആരാധിക്കുക, അവന്റെ മഹത്വത്തിനായി ഓരോ ദിവസവും പരസ്യമായി ജീവിക്കുക. നാം നമ്മെത്തന്നെയും നമുക്കുള്ളതെല്ലാം അവനു സമര്‍പ്പിക്കുമ്പോള്‍ ദൈവത്തിന്റെ പ്രശസ്തി ''ഭൂമിയുടെ അറ്റങ്ങളിലേക്ക്'' വ്യാപിക്കുന്നു.
പോകുന്നു, പോകുന്നു, പോയി
കുസൃതിക്കാരനായ കലാകാരന് ബാങ്ക്സേ മറ്റൊരു പ്രായോഗിക തമാശ പുറത്തെടുത്തു. അദ്ദേഹത്തിന്റെ പെണ്‍കുട്ടി ബലൂണുമായി എന്ന പെയിന്റിംഗ്, ലണ്ടനിലെ സോത്ത്ബി ഓക്ഷന് ഹൗസില്‍ വിറ്റുപോയത് ഒരു ദശലക്ഷം പൗണ്ടിനാണ് (9.36 കോടി രൂപ). ലേലം വിളിക്കുന്നവന് 'വിറ്റു'' എന്നു പ്രഖ്യാപിച്ചയുടനെ ഒരു അലാറം മുഴങ്ങുകയും ഫ്രെയിമിന്റെ അടിയില്‍ ഘടിപ്പിച്ചിരുന്ന ഒരു പൊടിക്കല്‍ യന്ത്രത്തിലേക്ക് പെയിന്റിംഗിന്റെ പാതിഭാഗം ഇറങ്ങിപ്പോകുകയും ചെയ്തു. ലേലത്തില്‍ പങ്കെടുത്തവര്‍ തന്റെ മാസ്റ്റര്‍ പീസ് തവിടുപൊടിയാകുന്നത് വിശ്വസിക്കാനാവാതെ നോക്കി നില്‍ക്കുന്നതിന്റെ ഫോട്ടോ ബാങ്ക്സേ ട്വീറ്റു ചെയ്തത് ഈ തലക്കെട്ടോടെയാണ്, 'പോകുന്നു, പോകുന്നു, പോയി.''
സമ്പന്നരുടെമേല്‍ കുസൃതി കാണിക്കുന്നത് ബാങ്ക്സേ ആസ്വദിച്ചു എങ്കിലും അദ്ദേഹത്തിന് ഭാരപ്പെടേണ്ട കാര്യമില്ലായിരുന്നു. സമ്പത്തിന്റെ കൈയില്‍ തന്നെ ധാരാളം കുസൃതികള്‍ ഉണ്ട്. ദൈവം പറയുന്നു, ''ധനവാനാകേണ്ടതിനു പണിപ്പെടരുത്; ... നിന്റെ ദൃഷ്ടി ധനത്തിന്മേല്‍ പതിക്കുന്നത് എന്തിന്? അത് ഇല്ലാതെയായ്പ്പോകുമല്ലോ. കഴുകന്
ആകാശത്തേക്ക് എന്നപോലെ അതു ചിറകെടുത്തു പറന്നുകളയും' (വാ. 4-5).
പണം പോലെ സുരക്ഷിതമല്ലാത്തത് വളരെക്കുറച്ചേയുള്ളു. അതു സമ്പാദിക്കാന്‍ നാം കഠിനമായി അധ്വാനിക്കുന്നു എങ്കിലും അതു നഷ്ടപ്പെടാന്‍ ഒരുപാടു മാര്‍ഗ്ഗങ്ങളുണ്ട്. നിക്ഷേപങ്ങള്‍ പരാജയപ്പെടാം, നാണയപ്പെരുപ്പം ഉണ്ടാകാം, ബില്ലുകള്‍ വരാം, കള്ളന്മാര് മോഷ്ടിക്കാം, തീയും പ്രളയവും നശിപ്പിക്കാം. നമ്മുടെ പണം സൂക്ഷിക്കുന്നതില്‍ നാം വിജയിച്ചാലും, അതു ചിലവഴിക്കാനുള്ള നമ്മുടെ സമയം തീര്‍ന്നുപോയേക്കാം. കണ്ണടച്ചു തുറക്കും മുമ്പെ നിങ്ങളുടെ ജീവിതം പോകുന്നു, പോകുന്നു, പോയി.
എന്താണു ചെയ്യേണ്ടത്? ചില വാക്യങ്ങള്‍ക്കു ശേഷം ദൈവം പറയുന്നു, 'നീ എല്ലായ്പ്പോഴും യഹോവാ ഭക്തിയോടിരിക്ക. ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; നിന്റെ പ്രത്യാശയ്ക്കു ഭംഗം വരികയുമില്ല'' (വാ. 17-18). നിങ്ങളുടെ ജീവിതത്തെ യേശുവില്‍ നിക്ഷേപിക്കുക; അവന് മാത്രമാണ് നിങ്ങളെ എന്നേക്കും സൂക്ഷിക്കുന്നത്.